വില്ലടം: പേരാപ്പാടം ഭാഗത്തു മിന്നൽച്ചുഴലിക്കാറ്റിൽ നാശനഷ്ടങ്ങളുണ്ടായ സ്ഥലങ്ങൾ രാജൻ പല്ലൻ എംഎൽഎ സന്ദർശിച്ചു. നാശനഷ്ടങ്ങളുടെ കണക്കെടുക്കാൻ തഹസിൽദാരെ ചുമലപ്പെടുത്തിയതായും അർഹമായ നഷ്ടപരിഹാരം നൽകാൻ നടപടിയുണ്ടാകുമെന്നും അറിയിച്ചു.
വാഹനഗതാഗതത്തിനു തടസമില്ലാതാക്കാനും വൈദ്യുതി പുനഃസ്ഥാപിക്കാനുമുള്ള നടപടികൾക്കു നിർദേശം നല്‍കിയതായും അറിയിച്ചു.
ചാലക്കുടിയിൽ രണ്ടു ക്യാമ്പുകൾ തുറന്നു
മണ്ണിടിച്ചിലിനു സാധ്യതയുള്ളതിനാൽ ചാലക്കുടി താലൂക്കിലെ മലയോരമേഖലയിൽ രണ്ടു ക്യാമ്പുകൾ തുറന്നു. കാവനാട് ഗ്രാമമന്ദിരം, അവിട്ടപ്പിള്ളി എന്നിവിടങ്ങളിലെ ക്യാന്പുകളിലായി ഏഴു കുടുംബങ്ങളാണ് കഴിയുന്നത്. ഇവിടങ്ങളിൽ അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പുവരുത്താൻ തഹസിൽദാർക്കും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സെക്രട്ടറിമാർക്കും ജില്ലാ കളക്ടർ നിർദേശം നൽകി.
നാല് കണ്ട്രോള് റൂമുകള്‍ തുറന്നു
ഇരിങ്ങാലക്കുട: മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഏത് അടിയന്തരസാഹചര്യവും നേരിടുന്നതിനായി തൃശൂര്‍ റൂറല്‍ പോലീസ് ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നാല് കണ്ട്രോള് റൂമുകള്‍ തുറന്നതായി ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ അറിയിച്ചു.
ചാലക്കുടി, കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട സബ് ഡിവിഷന് ഓഫീസുകളിലും തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിലുമാണ് കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തനം തുടങ്ങിയത്.
അടിയന്തര സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാം. കൊരട്ടി, ചാലക്കുടി, അതിരപ്പിള്ളി, കൊടകര, വെള്ളിക്കുളങ്ങര, പുതുക്കാട്, വരന്തരപ്പിള്ളി പോലീസ് സ്റ്റേഷന് പരിധികളില്‍ താമസിക്കുന്നവര്‍ക്കു ചാലക്കുടി കണ്ട്രോള് റൂമില്‍ ബന്ധപ്പെടാം. കൊടുങ്ങല്ലൂര്‍, മതിലകം, കയ്പമംഗലം, വലപ്പാട്, വാടാനപ്പിള്ളി, അഴീക്കോട് കോസ്റ്റല്‍ പോലീസ് സ്റ്റേഷന് പരിധികളില്‍ താമസിക്കുന്നവര്‍ക്ക് കൊടുങ്ങല്ലൂര്‍ കണ്ട്രോള് റൂമില്‍ ബന്ധപ്പെടാം.
ഇരിങ്ങാലക്കുട, കാട്ടൂര്‍, ചേര്‍പ്പ്, അന്തിക്കാട്, ആളൂര്‍, മാള പോലീസ് സ്റ്റേഷന് പരിധികളില്‍ താമസിക്കുന്നവര്‍ക്ക് ഇരിങ്ങാലക്കുട കണ്ട്രോള് റൂമില്‍ ബന്ധപ്പെടാം. ഇതുകൂടാതെ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കണ്ട്രോള് റൂം നമ്പറിലും ബന്ധപ്പെടാവുന്നതാണ്. ജില്ലാ കണ്ട്രോള് റൂം: 0480 2991368, ചാലക്കുടി: 9497933756, കൊടുങ്ങല്ലൂര്‍: 04802800561, ഇരിങ്ങാലക്കുട: 0480 2828000.
ഒരു കോടിയുടെ നഷ്ടം: പഞ്ചായത്ത്പ്രസിഡന്റ്
നടത്തറ: ചുഴലിക്കാറ്റിൽ ഏകദേശം ഒരു കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി നടത്തറ പഞ്ചായത്ത് പ്രസിഡന്റ് ജോബി ജോസ് പറഞ്ഞു.
വിവിധ വകുപ്പുകൾ നാശനഷ്ടം സംബന്ധിച്ച കണക്കുകൾ ശേഖരിച്ചുവരികയാണ്. മേഖലയിലെ വൈദ്യുതിവിതരണം ഇന്നു വൈകുന്നേരത്തോടെ പുനഃസ്ഥാപിക്കാനാകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.